Tuesday, April 21, 2026
spot_img

ഗൾഫ് മേഘലയിലെ ഉയർന്ന വിമാന നിരക്കും യാത്രാ ക്ലേശവും പരിഹരിക്കണം:കാന്തപുരം

കോഴിക്കോട്:ഗൾഫ്-കേരള സെക്ടറിൽ വിമാന യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അതിവേഗ പരിഹാരം തേടി കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവിന് കത്തയച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കിലുണ്ടായ വർധനവ് അനിശ്ചിതമായി നീളുന്നതും മുന്നറിയിപ്പില്ലാതെ യാത്രകൾ റദ്ദാക്കുന്നതും പ്രവാസികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുവെന്നും വ്യക്തിപരവും തൊഴിൽപരവും സാമ്പത്തികവുമായ പ്രതിസന്ധികൾ ഇവ സൃഷ്ടിക്കുന്നുണ്ടെന്നും കത്തിൽ കത്തിൽ സൂചിപ്പിച്ചു.

അമിത നിരക്കിനും വിമാനങ്ങളുടെ കുറവിനും പുറമെ മുന്നറിയിപ്പില്ലാതെ ഫ്‌ളൈറ്റ് റദ്ദാക്കൽ, മുടങ്ങിയ യാത്രകളുടെ റീഫണ്ട് നൽകാതിരിക്കാൻ, സെക്ടർ മാറ്റിയും തിയ്യതി നീട്ടിയും യാത്ര നിശ്ചയിക്കൽ തുടങ്ങിയവയും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും കാന്തപുരം ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ നടത്തുന്നത് ഈ പ്രതിസന്ധി പരിഹരിക്കാൻ ഗുണം ചെയ്യുമെന്നും അവധിക്കാലം ഉൾപ്പെടെയുള്ള സീസണുകളും ഡിമാന്റും അനുസരിച്ച് വിമാനനിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നത് തടയാൻ സർക്കാർ സജീവമായി ഇടപെടണമെന്നും ഗ്രാൻഡ് മുഫ്തി മന്ത്രിയോട് അഭ്യർഥിച്ചു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വർധിച്ച നിരക്ക് ഈടാക്കി വരുന്നത് വിവേചനമാണെന്നും നാടിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്ന പ്രവാസി തൊഴിലാളികളുടെ ക്ഷേമം എന്ന നിലയിലും യുദ്ധ സാഹചര്യത്തിൽ നിർവഹിക്കുന്ന നീതി എന്ന നിലയിലും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും കാന്തപുരം കത്തിലൂടെ ആവശ്യപ്പെട്ടു.

Hot Topics

Related Articles